സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ തീവ്രവാദ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതർ സ്‌ഥിരീകരിച്ചു. 31 കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറെ സംഭവസ്‌ഥലത്തു വച്ചുതന്നെ പൊലീസ് അറസ്‌റ്റ് ചെയ്തു .
28, 43, 52 വയസ്സ് പ്രായമുള്ള മൂന്ന് പുരുഷന്മാർക്കാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റത് . ഇതിൽ 52 കാരനായ വ്യക്തിക്ക് തുടയ്ക്ക് പറ്റിയ പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരുക്ക് ഗുരുതരമല്ല.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള പ്രചാരണങ്ങൾ നടത്തിയതിന് പ്രതി മുൻപ് നിയമനടപടികൾ നേരിട്ടുണ്ട്. ഈ ആക്രമണത്തിന്റെ്റെ പ്രേരണ തീവ്രവാദപരമാണെന്ന് പൊലീസ് വ്യക്‌തമാക്കി. ആക്രമണം നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്‌ഥർ പ്രതിയെ കീഴടക്കിയതിനാൽ കൂടുതൽ ആളുകൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.