മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം സാധ്യമായ വഴികളിലൂടെ രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസിയുടെ നിർദേശം. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് പൗരന്മാർക്ക് ഇന്ത്യ അടിയന്തര മുന്നറിയിപ്പ് നൽകിയത്. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.
ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാർക്കും നേരത്തേ നൽകിയ ഉപദേശം ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിട്ടുപോകാനും നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസി പ്രസ്‌താവനയിൽ പറഞ്ഞത് .
പുലർച്ചെയാണ് ഇറാന് നേരെ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പശ്ചിമേഷ്യയിൽ സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം നൂറുദിനം പിന്നിട്ടിരിക്കവേയാണ് പുതിയ സംഭവവികാസങ്ങൾ. വ്യോമാക്രമണങ്ങൾ തുടർന്നാൽ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാർക്ക് അടിയന്തര നിർദേശവുമായി രംഗത്തെത്തിയത്.