പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിൻ്റെ അമ്പത്തിയഞ്ചാം ദിവസം കുവൈത്തിന് നേരെ വ്യോമാക്രമണം നടത്തി ഇറാൻ . ഇന്ന് പുലർച്ചെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു എന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ സ്‌റ്റാഫ് അറിയിച്ചു. ആക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ മന്ത്രാലയങ്ങളും ബന്ധപ്പെട്ട അധികാരികളും പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവു വരുത്താൻ ലക്ഷ്യമിട്ട് അമേരിക്ക പുതിയ സമാധാന നീക്കങ്ങളുമായി രംഗത്തെത്തി. ഇസ്രയേലും ലബനനും തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇരുരാജ്യങ്ങളിലെയും തലവന്മാരുമായി നിർണായക ചർച്ചകൾ നടത്തി. ലബനൻ പ്രസിഡൻ്റ് ജോസഫ് ഔൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ഫോണിൽ സംസാരിച്ച അദ്ദേഹം ഘട്ടംഘട്ടമായി സൈനിക പിന്മാറ്റവും സമാധാനവും ഉറപ്പാക്കുന്ന പുതിയ പദ്ധതി മുന്നോട്ടുവെച്ചതായി യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തിലെ പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സ്‌ഥിതിഗതികൾ രാജ്യാന്തര സമൂഹം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.