അഴിമതി അവസാനിപ്പിക്കാനുള്ള പ്രോജക്‌ട് സീറോയുടെ ഭാഗമായി നടത്തിയ നീക്കത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി ടി.അനിൽകുമാറിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തു . മലിനജലം ശേഖരിച്ച് ചേർത്തല നഗരസഭയുടെ എസ് ടി പി പ്ലാന്റിൽ എത്തിക്കുന്ന ചേർത്തല സ്വദേശിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അനിൽകുമാറിനെ പിടികൂടിയത്.
ചേർത്തല ഡിവൈഎസ്‌പിയായി അനിൽകുമാർ ചാർജെടുത്തതിനു ശേഷം മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങൾ പൊലീസ് തുടർച്ചയായി കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനങ്ങളുടെ ഉടമ നേരിൽ എത്തി കണ്ടപ്പോൾ എല്ലാ മാസവും 25000 രൂപ വീതം നൽകണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാൻ കഴിയില്ലെന്ന് വാഹന ഉടമ പറഞ്ഞു. വീടിൻ്റെ പണി നടക്കുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപ ഒരുമിച്ചു നൽകണമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
പണം നൽകാതിരുന്നതിനാൽ വാഹനങ്ങൾ വീണ്ടും കസ്‌റ്റഡിയിൽ എടുത്തു. ഇതോടെ വാഹന ഉടമ വിവരം ആലപ്പുഴ വിജിലൻസ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് വൈകിട്ട് ഡിവൈഎസ്‌പിയുടെ വാടകവീട്ടിലെത്തി പണം കൈമാറുമ്പോൾ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.