യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘർഷം കൂടുതൽ രൂക്ഷമാക്കിയാൽ, യൂറോപ്പിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും പോരാട്ടം വ്യാപിപ്പിക്കാനാണ് ടെഹ്റാൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
ദക്ഷിണപൂർവ യൂറോപ്പിലെ അമേരിക്കൻ സൈനിക സാന്നിധ്യവും, യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുമതി നൽകിയ ബൾഗേറിയയിലെ ബെസ്മെർ എയർബേസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും ഇറാന്റെ സാധ്യതാ പട്ടികയിലുണ്ടെന്നാണ് ഇറാൻ ഭരണകൂടവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
മധ്യപൂർവേഷ്യയിലെ പോരാട്ടത്തിൽ അമേരിക്ക കൂടുതൽ സമ്മർദ്ദം ചെലുത്തിയാൽ, യുകെ സൈനിക താവളമുള്ള സൈപ്രസും പ്രത്യാക്രമണ ലക്ഷ്യങ്ങളിലൊന്നാകുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
ഹോർമൂസിലൂടെ കടന്നുപോകുന്ന ആഗോള ആശയവിനിമയ ശൃംഖലയുടെ നട്ടെല്ലായ സബ്ലീ ഫൈബർ-ഓപ്റ്റിക് കേബിളുകൾ തകർക്കുന്നതിനെക്കുറിച്ചും ഇറാനിയൻ സൈന്യം ഗൗരവമായി പരിശോധിച്ചുവരികയാണ്.
യുഎസ് ആക്രമണത്തിന് പരിധിയില്ലാത്ത തിരിച്ചടി നൽകാനാണ് ഇറാൻ ഭരണകൂടത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. അമേരിക്ക പരിധി വിട്ടാൽ, സ്വന്തം പ്രതിരോധത്തിനായി ഏത് അതിർവരമ്പും ലംഘിക്കാൻ ഇറാൻ മടിക്കില്ലെന്നും അത് യൂറോപ്പിലേക്കും വ്യാപിക്കുമെന്നും ഭരണകൂട വക്താവ് മുന്നറിയിപ്പ് നൽകി.
ഇറാനുമായുള്ള ചർച്ചകൾ നിർത്തിവെക്കാൻ യുഎസ് ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. ഇറാനെ ഉടനടി തകർക്കുന്നതിനുപകരം സാമ്പത്തിക ഉപരോധത്തിലൂടെയും ഉപരോധ തന്ത്രങ്ങളിലൂടെയും സമ്മർദ്ദത്തിലാക്കാനാണ് നിലവിലെ അമേരിക്കൻ നയം.
തുടക്കത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നെങ്കിലും, നിലവിൽ ഇറാനുമായി യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും പദ്ധതിയിട്ടിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക വ്യാപാരത്തിന് നിർണായകമായ ഹോർമൂസ് സമുദ്രസന്ധിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. യുഎഇ ബന്ധമുള്ള 'അമാറ' എന്ന എണ്ണക്കപ്പൽ ഇറാൻ വിപ്ലവ ഗാർഡുകൾ പിടിച്ചെടുത്ത് ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് മാറ്റിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഒമാനി സമുദ്രപാതയിലൂടെയാണ് 80 ശതമാനത്തിലധികം കപ്പലുകൾ ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ ഈ നീക്കത്തെ ഇറാൻ ശക്തമായി എതിർക്കുകയാണ്.
ഒമാനുമായി ഇറാൻ നടത്തുന്ന ചർച്ചകളിലും വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനെതിരെ സാമ്പത്തിക ഉപരോധം കടുപ്പിച്ച് കീഴ്പ്പെടുത്താമെന്ന് വാഷിംഗ്ടൺ കണക്കുകൂട്ടുമ്പോൾ, യൂറോപ്പിലെ അമേരിക്കൻ താവളങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് വൻ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ് ടെഹ്റാൻ. ഇതോടെ ഗൾഫ് മേഖലയിലെ യുദ്ധഭീതി ആഗോളതലത്തിലേക്ക് പടരുകയാണ്.