കണ്ണൂർ എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ ആറുമണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മന്ത്രി സണ്ണി ജോസഫും കളക്ടർ പി വിഷ്ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി.
കർണാടക വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ ചെറുപുഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. പാൽച്ചുരത്തിലും മണ്ണിടിച്ചിലുണ്ടായി. പാൽച്ചുരം ചെകുത്താൻതോടിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു.
മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പോലീസും ഫയർഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശക്തമായ മഴ തുടരുന്നതിനാൽ ഇനിയും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് സന്ദർശകരോ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ളതല്ലാത്ത വാഹനങ്ങളോ പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.