അമേരിക്കൻ ഭരണസിരാകേന്ദ്രങ്ങളിൽ ഒന്നായ ന്യൂയോർക്ക് സ്റ്റേറ്റ് ക്യാപ്പിറ്റൾ മന്ദിരം തകർക്കാനും ജനപ്രതിനിധികളെ കൂട്ടക്കൊല ചെയ്യാനും ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വിജയകരമായി പരാജയപ്പെടുത്തി. നിരോധിത ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ആശയങ്ങളിൽ ആകൃഷ്‌ടയായി സ്ഫോടനത്തിന് തയാറെടുപ്പ് നടത്തിയ ആൽബനി സ്വദേശിനി ജെസീക്ക ബോവി ആണ് യുഎസ് ഫെഡറൽ ഏജൻസിയുടെ പിടിയിലായത്.
വിദേശ ഭീകര സംഘടനയ്ക്ക് ഭൗതിക പിന്തുണ നൽകാൻ ശ്രമിച്ചതുൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ഫെഡറൽ കോടതിയിൽ ചുമത്തിയിരിക്കുന്നത്. കോടതി രേഖകൾ പ്രകാരം അതീവ ആസൂത്രിതവും ഭയാനകവുമായ നീക്കങ്ങളാണ് ജെസീക്ക നടത്തിയിരുന്നത്. ക്യാപ്പിറ്റൾ മന്ദിരത്തിൽ നിയമനിർമ്മാതാക്കൾ ഒത്തുകൂടുന്ന സമയത്ത് ആക്രമണം നടത്തി പരമാവധി സെനറ്റർമാരെ വധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കുന്നതിനായി ഭക്ഷ്യ വിതരണ ജീവനക്കാരിയുടെ വേഷം ധരിച്ച് ഡെലിവറി ബാഗിൽ സ്ഫോടകവസ്തുക്കൾ എത്തിക്കാനായിരുന്നു പദ്ധതി.
ഇതിനായി ക്യാപ്പിറ്റൾ പരിസരത്ത് അഞ്ചിലധികം തവണ സന്ദർശനം നടത്തി സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുകയും ഫോട്ടോകൾ പകർത്തുകയും ചെയ്തിരുന്നു. കൃത്യം നിർവ്വഹിച്ച ഉടൻ തന്നെ വ്യാജ യാത്രാരേഖകൾ വഴി സിറിയയിലേക്ക് കടക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു. ഐഎസ് പ്രവർത്തകരെന്ന വ്യാജേന ജെസീക്കയുമായി ബന്ധം സ്ഥാപിച്ച എഫ്ബിഐ രഹസ്യ ഏജൻ്റുമാരാണ് ഈ നീക്കം മുൻകൂട്ടി കണ്ടെത്തിയത്. ബോംബ് നിർമ്മാണ സാമഗ്രികൾ വാങ്ങാൻ പണം കൈപ്പറ്റുകയും ആയുധങ്ങളും വെടിയുണ്ടകളും ആവശ്യപ്പെടുകയും ചെയ്‌ത ജെസീക്ക, സ്ഫോടകവസ്തു കൈപ്പറ്റുന്നതിനിടെയാണ് പിടിക്കപ്പെടുന്നത്.