യെമനിൽ നിന്നും സൊമാലിയയിൽ നിന്നുമുള്ള വ്യത്യസ്ത സംഭവങ്ങളിലായി 22 ഇന്ത്യക്കാരുമായി സഞ്ചരിച്ച രണ്ട് വാണിജ്യ കപ്പലുകൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് . സൊമാലിയൻ കടൽക്കൊള്ളക്കാർ വീണ്ടും സജീവമാകുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഈ രണ്ട് സംഭവങ്ങളും പുറത്തുവന്നത്. യെമനിലെ അൽ മുകല്ലയിൽ നിന്ന് 136 നോട്ടിക്കൽ മൈൽ കിഴക്ക് എത്തിയപ്പോഴാണ് 20 അംഗ ജീവനക്കാരുള്ള സീമുൾ ടാങ്കർ അപകട സൂചന നൽകിയത്. കപ്പലിലെ 16 പേർ ഇന്ത്യക്കാരാണ്. സിബു 1 എന്നും അറിയപ്പെടുന്ന സീമുൾ ടാങ്കർ അപകട സൂചന നൽകിയതായി ഷിപ്പിംഗ് മോണിറ്റർ വാൻഗാർഡാണ് അറിയിച്ചത് .
ആറ് ആയുധധാരികൾ ടാങ്കറിൽ കയറിയതായാണ് റിപ്പോർട്ട്. ഇവർ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൊമാലിയയിലേക്ക് തിരിച്ചുവിടുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ ഇന്ത്യൻ ഓഷ്യൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചത് . കപ്പലിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു . യുഎഇ ആസ്ഥാനമായുള്ള ഖത്രത്ത് അൽനാദ അൽമാസി ഷിപ്പ് മാനേജ്മെന്റ് നടത്തുന്ന നാല് കപ്പലുകളിൽ ഒന്നാണ് സീമുൾ ടാങ്കർ. നാഫ്ത, ഗ്യാസോയിൽ തുടങ്ങിയ ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ കപ്പൽ പലതവണ കടത്തിയിരുന്നു. യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലേക്കും കപ്പൽ പോർട്ട് കോളുകൾ നടത്തിയിരുന്നു.
അതേസമയം, സൊമാലിയയിലെ പുന്റ്‌ലാൻഡ് തീരത്ത് നിന്ന് കാമറൂൺ പതാക വഹിച്ച എം/വി എൽ യു ടി യു എഫ് എന്ന കപ്പലിൽ പത്ത് ജീവനക്കാർ ഉണ്ടെന്നാണ് വിവരം . ഇതിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സൊമാലിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.
കപ്പലിൽ തുർക്കി സൈനിക ഉപകരണങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, ഉപഗ്രഹ ഉപകരണങ്ങൾ എന്നിവ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ കപ്പലിലെ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമല്ല. ഏപ്രിൽ മുതൽ കൊള്ളക്കാരുടെ ആക്രമണങ്ങൾ വീണ്ടും കൂടിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ അഞ്ച് ചരക്ക് കപ്പലുകൾ ഇവർ ബന്ദികളാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് തിങ്കളാഴ്ച സൊമാലിയൻ തീരത്തിന് സമീപം പിടിച്ചെടുത്ത കപ്പലാണ്. റിപ്പോർട്ടുകൾ പ്രകാരം അധികൃതരും സമുദ്ര സുരക്ഷാ ഏജൻസികളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. രണ്ട് കപ്പലുകളിലുമുള്ള ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയും വിലയിരുത്തുന്നുണ്ട്.