Loading time...
Local

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയില്‍ വാടകവീട്ടില്‍ വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ബന്ധുവായ 13 വയസുകാരിയടക്കം പ്രായപൂര്‍ത്തിയാകാത്ത നാലുപേര് അറസ്റ്റിൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 9:38 am
Updated on: 18 Aug 2026, 9:38 am
Share:
Follow Us: YouTube
Feature Image

ഞായറാഴ്ച്ച രാത്രിയിലായിരുന്നു കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ശിവന്‍കുട്ടിയുടെ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. കഴുത്തില്‍ തുണി മുറുക്കിയ പാടും ഉണ്ടായിരുന്നു. ഇതില്‍ നിന്നും വയോധികനെ കഴുത്തു ഞെരിച്ചു കൊന്നതായാണ് മനസ്സിലായതെന്നും ഒന്നിലധികംപേര്‍ കൃത്യത്തില്‍ പങ്കെടുത്തതായാണ് സൂചനയെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ശിവന്‍കുട്ടിയുടെ ബന്ധുവായ 13കാരി നല്‍കിയ ക്വട്ടേഷന്‍ കൊല്ലം സ്വദേശികളായ മൂന്നുപേര്‍ ഏറ്റെടുക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചിട്ടുണ്ട്. മോഷണ ശ്രമം ചെറുത്തപ്പോഴാണോ കൊലപാതകമെന്നത് പോലീസ് അന്വേഷിച്ച് വരികയാണ്. എന്നാല്‍ കൊലപാതക ദൃശ്യമടക്കം ബന്ധുവായ പെണ്‍കുട്ടിയെ പ്രതികള്‍ വീഡിയോ കോളിലൂടെ കാണിച്ചുനല്‍കിയെന്നാണ് പോലീസ് പറയുന്നത്. അതേസമയം അപഹരിച്ച സ്വര്‍ണം വിറ്റിട്ട് പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്. പ്രസവത്തിനായി ശിവന്‍കുട്ടിയുടെ മകള്‍ ശ്രീകലയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ സരസ്വതിയും വണ്ടാനത്തായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ വിദ്യാര്‍ഥിനിയായ ചെറുമകള്‍ കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍നിന്ന് ആറുപവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം കുത്തിത്തുറന്നിട്ടുണ്ട്. വീട്ടിലെ തുണിയുപയോഗിച്ചാണ് ശിവന്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിലെ മുറികളിലെല്ലാം മുളകുപൊടി വിതറിയിരുന്നു. വീടിന്റെ അടുക്കളയില്‍നിന്ന് തന്നെയാണ് പ്രതികള്‍ മുളക് പൊടി എടുത്തിരിക്കുന്നത്. സംഭവം നടന്ന വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. കൊലപാതകത്തിന് ശേഷം പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ പോലീസ് നായ ആദ്യം ഓടിയെത്തിയത് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിലേക്കാണ്. ഇതിനെ തുടര്‍ന്ന് ഈ വീടുമായി സഹകരിച്ചവരെ ചോദ്യംചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള ശിവന്‍കുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.