ടുണീഷ്യന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് തകര്‍ന്ന് കാണാതായ 13 പേര്‍ക്കായി കടലില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച ടുണീഷ്യന്‍ പൗരന്മാർ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നും രണ്ട് പേരെ രക്ഷപ്പെടുത്തിയതായും മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ബോട്ട് മറിഞ്ഞ് മണിക്കൂറുകളോളം യാത്രക്കാര്‍ നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് രക്ഷപ്പെട്ടവര്‍ പ്രാദേശിക രക്ഷാപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. അപകടത്തില്‍പ്പെട്ട രണ്ടാമത്തെയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തുനീഷ്യന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ മേധാവി മുസ്തഫ അബ്ദുല്‍ കെബീറാണ് അപകട വിവരവും തിരച്ചില്‍ നടപടികളും മാധ്യമങ്ങളെ അറിയിച്ചത്.
മെഡിറ്ററേനിയന്‍ കടല്‍ മാര്‍ഗ്ഗം യൂറോപ്പിലേക്ക് കടക്കാനുള്ള അഭയാര്‍ത്ഥികളുടെ പ്രധാന പാതകളിലൊന്നാണ് തുനീഷ്യന്‍ തീരം. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി യൂറോപ്യന്‍ യൂണിയന്റെ ധനസഹായത്തോടെ തുനീഷ്യന്‍ നാവികസേന സുരക്ഷയും പരിശോധനകളും കര്‍ശനമാക്കിയതോടെ അനധികൃത ബോട്ട് യാത്രകളില്‍ കുറവുണ്ടായിട്ടുണ്ട്. അതിര്‍ത്തിയിലെ കടുത്ത നിയന്ത്രണങ്ങളും ആക്രമണങ്ങളും അവഗണിച്ച് മെച്ചപ്പെട്ട ജീവിതം തേടി അപകടകരമായ രീതിയില്‍ ആളുകള്‍ കടല്‍മാര്‍ഗ്ഗം യാത്ര തിരിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്കാണ് വഴിവെക്കുന്നത്.