ചരക്കു കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ ഹോർമുസ് കടലിടുക്ക് വഴി കപ്പലോടിക്കാൻ കപ്പൽ കമ്പനി സമ്മർദം ചെലുത്തുന്നു എന്ന പരാതിയുമായി മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികർ. മാർഷൽ ഐലൻഡ്‌സ് ഫ്ലാഗുള്ള ഓഫ്ഷോർ സപ്ലൈ വെസൽ എഎം പയ്‌നീറിൻ്റെ ക്യാപ്റ്റൻ വൈപ്പിൻ നായരമ്പലം സ്വദേശി അനിൽ രാജ് ഉൾപ്പെടെ 16 അംഗ ക്രൂവാണു കമ്പനിയായ ആൽഫാർഡ് മാരിടൈമിന് എതിരെ രംഗത്തെത്തിയത്. ഫ്രാൻസിന്റെ ഉടമസ്‌ഥതയിലായിരുന്ന കപ്പൽ ജൂലൈയിൽ മുംബൈ താനെ ആസ്ഥാനമായുള്ള ആൽഫാർഡ് കമ്പനി ഏറ്റെടുത്തതോടെയാണു അനിൽരാജിന്റെ നേതൃത്വത്തിലുള്ള ക്രൂ അംഗങ്ങളെ ജോലിക്കെടുത്തത്. അപകടം ഒഴിയും വരെ ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ നാവികരെ നിർബന്ധിക്കില്ലെന്ന ഉറപ്പ് കപ്പൽ കമ്പനി അധികൃതർ നൽകിയതിനാലാണു ചുമതല ഏറ്റെടുത്തതെന്നു അനിൽ രാജ് പറയുന്നു. എന്നാൽ ഏതാനും ദിവസത്തിനു ശേഷം, റാസൽഖൈമയിൽ നങ്കുരമിട്ടിട്ടുള്ള കപ്പലിനോടു ഹോർമുസ് വഴി പോകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ക്യാപ്റ്റനും മറ്റു നാവികരും ഇതിനു വിസമ്മതിച്ചതോടെ കമ്പനിയുടെ ഭാഗത്തുനിന്നു വാട്‌സാപ് കോളിലൂടെ ഭീഷണി ലഭിക്കുന്നതായാണു പരാതി. കപ്പലുകൾക്കു നേരെ ഇറാൻ ഡ്രോൺ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് വഴി പോയാൽ തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി നാവികർ കമ്പനി അധികൃതർക്കു കത്തുനൽകി.
തരാനുള്ള ശമ്പളവും ആനുകൂല്യങ്ങളും നാട്ടിലേക്കുള്ള ടിക്കറ്റും ഉൾപ്പെടെ നൽകി ജോലിയിൽ നിന്നു പിരിഞ്ഞു പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊന്നും നൽകാൻ തയാറായില്ലെന്നും കപ്പലിൽ ഭക്ഷണമുൾപ്പെടെയുള്ള സാധനങ്ങൾ പരിമിതമായി മാത്രമാണു നൽകുന്നതെന്നും പരാതിയുണ്ട്.